1/02/2010

മംഗല്യം തന്തുനാനേന...

          2012ല്‍ ലോകം അവസാനിക്കുമെന്നു പേടിച്ച് കടമകളൊക്കെ വേഗം നിര്‍വ്വഹിച്ചു സ്വസ്ഥരാവാന്‍  വേണ്ടിയാണോയെന്നറിയില്ല മിക്ക ബന്ധു ജനങ്ങളുടെയും വീട്ടിലിപ്പോള്‍ കല്യാണത്തിരക്കാണു.ഓരോ ആഴ്ചയിലും ഒരു കല്യാണം വെച്ചെങ്കിലും കാണുമെന്നതാണു അവസ്ഥ.പിന്നെ അതിനു ശേഷമുള്ള വിരുന്നും ബഹളവും വേറെ.ക്രിസ്തുമസ് ഒഴിവൊക്കെ പ്രമാണിച്ച് ഞാനും വാവയും സുഖസുന്ദരമായി ജീവിതത്തെ നോക്കി ചുമ്മാ പുഞ്ചിരിച്ച് നടക്കുന്ന സമയമായതിനാല്‍ ഈ കല്യാണമേളങ്ങള്‍ക്കൊക്കെ  പോകുമ്പോള്‍ അകമ്പടിയായി അച്ഛനുമമ്മയും ഞങ്ങളെയും കൂടെ  കൂട്ടും.അങ്ങനെയുള്ളൊരു കല്യാണ വേദിയാണു രംഗം.

          വേദിയില്‍ നമ്മുടെ വധൂവരന്മാര്‍ പാല്‍നിലാപ്പുഞ്ചിരിയോടെ വീഡിയോക്കു മുന്നില്‍ തിളങ്ങി വിളങ്ങി നില്‍ക്കുന്നു.ഞങ്ങള്‍ കുറേയെണ്ണങ്ങള്‍  മുന്‍ നിരകളില്‍ തന്നെ സ്ഥാനം പിടിച്ച്, മംഗള മുഹൂര്‍ത്തത്തിനൊപ്പം തകൃതിയായി  വായിച്ചു കേട്ട നാദസ്വരം,തകിലു തുടങ്ങിയ സംഭവവികാസങ്ങള്‍ തല കുലുക്കി ആസ്വദിച്ച് “ഇതു കോലക്കുഴല്‍ വിളി കേട്ടോ” എന്ന പാട്ടല്ലേ..അപ്പോള്‍ അതിനു മുന്നേ കേട്ട ട്യൂണോ..? എന്ന് കണ്‍ഫ്യൂഷനടിച്ചിരിക്കുന്നു.പെണ്‍കിടാവിനെയും കൊണ്ടു വലത്തോട്ട് കറങ്ങണോ,ഇടത്തോട്ട് കറങ്ങണോ എന്ന മട്ടില്‍ വേദിയില്‍ ഞങ്ങളേക്കാളും കണ്‍ഫ്യൂസി നില്‍ക്കുന്ന ചെറുക്കനോട്  തല മുതിര്‍ന്നവര്‍ ഗംഭീര  നിര്‍ദ്ദേശങ്ങള്‍ ഇഷ്ടം പോലെ കൊടുത്ത് തകര്‍ക്കുന്നുമുണ്ട്..

        പണ്ടിതു പോലെ കൂടിയ ഒരു കല്യാണത്തില്‍ താലികെട്ടിന്റെ ബഹളത്തിനിടയില്‍ പാവം പെണ്‍കുട്ടിയാണു ചെറുക്കനെയും നയിച്ചു കൊണ്ടോടി  വേദിക്കു ചുറ്റും വലം വെച്ചത്.അന്നെല്ലാവരും അതു കണ്ടു ചിരിച്ചു ‘ഇനിയപ്പോള്‍ മണവാട്ടിയായി കുടുബ നാഥന്‍’  എന്നു പറഞ്ഞു കളിയാക്കിച്ചിരിച്ചെങ്കിലും പെണ്‍കൊടിമാര്‍ നയിച്ചാല്‍ എന്തായിത്ര കുഴപ്പമെന്നൊക്കെ ഉള്ളിലൊരു കുഞ്ഞു ഫെമിനിസ്റ്റ് ചോദ്യം പൊന്തി വന്നതാണു.പിന്നെ കുട്ടികള്‍ വല്യ വായില്‍ വര്‍ത്തമാനം പറഞ്ഞു വടി കൊടുത്തെന്തിനു അടി വാങ്ങുന്നു എന്നു കരുതിയാ ചോദ്യം കുഴിച്ചു മൂടിയെങ്കിലും വലം വെയ്ക്കുന്നത് കാണുമ്പോള്‍ അറിയാതെ ചുമ്മായൊന്നു ആകാംക്ഷഭരിതയാവും.എന്തായാലും അനേകമായിരം കണ്ണുകളെ സാക്ഷി നിര്‍ത്തി പെണ്‍കൊടിയെ നയിച്ചു വിജയശ്രീലാളിതനായി ചെറുക്കന്‍ തന്നെ  മൂന്നു വട്ടം വലം വെച്ചു.ആകാംക്ഷ തീര്‍ന്ന സ്ഥിതിക്കു ഇനിയിപ്പോള്‍ ‘അവരായി അവരുടെ ഫാമിലിയായി’ എന്ന മട്ടില്‍ പരിസരനിരീക്ഷണം തന്നെ ശരണം.


കൂട്ടത്തില്‍.
“ഇത്ര വേഗം നിന്റെ മുല്ലപ്പൂ വാടിക്കരിഞ്ഞു കരിക്കട്ടയായല്ലോ.ഇങ്ങനെ കരിയണമെങ്കില്‍ ഭാവിയില്‍ നിനക്കു കിട്ടാന്‍ പോകുന്ന അമ്മായിയമ്മ..ഹോ..എന്തു ഭീകരമായ അവസ്ഥ..”എന്നൊക്കെ പറഞ്ഞു വെറുതേയിരിക്കുന്ന അനിയത്തിയുടെ മനസ്സിലേക്ക് ഒരിത്തിരി തീ കോരിയിടുക,പെണ്ണിനെയും,ചെറുക്കനെയും കുറിച്ച്  താരതമ്യപഠനം നടത്തുക,ചെറുക്കന്റെ അനിയന്‍ കൊള്ളാമല്ലോ എന്നു പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുക,മണവാട്ടിയുടെയോ ചെറുക്കന്റെയോ പെങ്ങളായി വേദിയിലോടി നടക്കുന്ന പെണ്‍കൊടിയുടെ വേഷവിധാനങ്ങള്‍ വിശകലനം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ക്കാണോ ഞങ്ങള്‍ പെണ്‍പടക്കു പഞ്ഞം.ഇതിനിടയില്‍ ഏതെങ്കിലും ബന്ധു ജനങ്ങള്‍ ഞങ്ങളെ കണ്ടു വാത്സല്യത്തോടെയോടിയെത്തുമ്പോള്‍  മാത്രമാണു പരിപാടികള്‍ ഇടയ്ക്കു വെച്ചു മുറിയുന്നത്.എനിക്കാണെങ്കില്‍  നേരെയുള്ള ബന്ധുത്വത്തെ കുറിച്ചു മാത്രമേ പിടിയുള്ളൂ.കുടുംബ  വൃക്ഷത്തിലെ വളഞ്ഞു ചുറ്റി പോകുന്ന ഏതെങ്കിലും ശാഖയിലെ ബന്ധു ജനങ്ങളാണു വന്നതെങ്കില്‍ ഞാന്‍ വെള്ളം കുടിക്കും.ആരാണെന്ന് മനസിലായില്ലെന്നറിയുമ്പോള്‍ അതവര്‍ക്കൊരു അഭിമാനക്ഷതം.പിന്നെ കോന്‍ ബനേഗ ക്രോര്‍പതി ശൈലിയില്‍ ചോദ്യോത്തരവും,ക്ലൂ തരലുമൊക്കെയായി കുറെയേറെ നിമിഷങ്ങള്‍.ഓര്‍മ്മയിലെവിടെയെങ്കിലും അങ്ങനെയൊരു മുഖം പൊടി പിടിച്ചു കിടപ്പുണ്ടെങ്കില്‍ എന്നെക്കൊണ്ടു അതപ്പിടി തൂത്തു മിനുക്കിയെടുപ്പിച്ച ശേഷമേ ഇതിനൊരവസാനമുണ്ടാവാറുള്ളൂ.അതു ചിലപ്പോള്‍ കുഞ്ഞുനാളില്‍ അവരുടെ വീട്ടു വളപ്പില്‍ കൂടി പോയപ്പോള്‍  കൈ വീശി കാണിച്ചത് വരെയാകാം.എന്തായാലും ഉത്തരത്തിനടുത്തെത്തിച്ചു കഴിയുമ്പോള്‍ അവര്‍ക്കുമൊരാശ്വാസം.“അല്ലെങ്കിലും വല്ല കാലത്തും നാട്ടില്‍ വന്നു തല കാണിച്ചു പോരുന്ന  ഈ കുട്ടികളെ പറഞ്ഞിട്ടെന്തു കാര്യം ”എന്നും പറഞ്ഞു ഒടുവിലവര്‍ ദീര്‍ഘ നിശ്വാസത്തോടെ യാത്രയാവുമ്പോള്‍ ഞങ്ങള്‍ക്കും സമാധാനം.

     അങ്ങനെ പെണ്ണിനേം ചെറുക്കനേം കഴിഞ്ഞാല്‍ അവിടവിടെ മിന്നിക്കൊണ്ടിരിക്കുന്ന ക്യാമറാഫ്ലാഷ് ഒപ്പിയെടുക്കുന്നത് ഞങ്ങളെ തന്നെയാണു,ഞങ്ങളെ മാത്രമാണു എന്ന മിഥ്യാധാരണയില്‍   ഓരോ നിമിഷവും ഷാളൊക്കെ ശരിയാക്കി ഇടയ്ക്കൊന്നു മുടി മാടിയൊതുക്കി കൃതാര്‍ത്ഥയോടെ സമയം തള്ളി നീക്കിയിരിക്കുമ്പോഴാണു ഒരു കാര്യം ശ്രദ്ധിച്ചത്..ഇത്രേം നേരം അവിടെയുണ്ടായിരുന്ന പല മുഖങ്ങളും  ഞൊടിയിടയില്‍ അപ്രത്യക്ഷരായിരിക്കുന്നു.ഇതെന്താപ്പോ പെട്ടെന്നിങ്ങനെയൊരു ശൂന്യതയെന്നോര്‍ത്ത് അന്തം വിട്ടൊന്നു നോക്കിയതേയുള്ളൂ..കാര്യം പിടി കിട്ടി..ആദ്യ പന്തിയ്ക്ക് നിര നിരയായി ഇട്ട ‘വെക്കം വരട്ടെ ഊണെന്ന’ മട്ടിലിരിക്കുന്ന ശാന്തഗംഭീരരായ കുറെയേറെ കസേരകള്‍..എന്തു ചെയ്യാം..ഞങ്ങള്‍ കുറേ നേരമിരുന്നു രംഗബോധമില്ലാത്ത വെറും കോമാളിയായ  വിശപ്പിനു മുന്നില്‍ മുട്ടു കുത്തി ആദ്യ പന്തിയിലിരുന്നുണ്ണവരെ  കുറിച്ചോര്‍ത്ത് പരിതപിച്ചു..അടുത്ത പന്തിയില്‍ സ്ഥാനം നേടാന്‍ നില്‍ക്കുന്നവരെ കുറിച്ചോര്‍ത്ത് ദു:ഖിച്ചു.

ഒടുവില്‍ ഈ ദു:ഖവും,പരിതാപവുമൊന്നും വിശന്നാല്‍ കഴിക്കാന്‍ കഴിയില്ലെന്ന മഹാസത്യം സമയം മനസ്സിലാക്കി തന്നപ്പോള്‍ എന്താണെന്നറിയില്ല എങ്ങനെയാണെന്നറിയില്ല എതോ ഒരു മഹാശക്തി
നയിച്ച പോലെ ഞങ്ങളെല്ലാവരും ഓരോ കസേരയിലിരിപ്പുണ്ടു.‘ഞങ്ങള്‍ പെണ്‍പട ഒരുമിച്ചേ ഇരിക്കൂ’ എന്ന സിദ്ധാ‍ന്തം മുറുക്കെ പിടിച്ചതിനാല്‍ ഒടുക്കം ഓരോരുത്തരും ഓരോയിടത്തായി ചിന്നിച്ചിതറിയാണിരിപ്പ്..രണ്ടു നിരകള്‍ക്കപ്പുറത്ത് ധ്യാനനിമഗ്നനായ മഹാമുനിയുടെ വിരക്തി ഭാവം കൈക്കൊണ്ടു വിളമ്പിയ സദ്യക്കു മുന്നില്‍ അനിയത്തി വിമൂകയായി,വിഷണ്ണയായി ഇരിക്കുന്നു.കൂട്ടം തെറ്റിപ്പോയിട്ടില്ലെന്ന സിഗ്നല്‍ കയ്യും കലാശവും കാട്ടി കൊടുത്തിട്ടേ കുട്ടിയൊടുവില്‍ സദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ളൂ.

      ഊണിനു ശേഷമുള്ള  പാലടയ്ക്കോ,പരിപ്പു പായസത്തിനോ സ്വാദു എന്ന തര്‍ക്കം ഒടുക്കം മാതാശ്രീയുടെ സവിധത്തിലെത്തിയപ്പോഴാണു തീര്‍ന്നത്.അവിടെ ബാല്യകാലസഖികളുമായി വിശേഷങ്ങള്‍ പങ്കു വെയ്ക്കലിലാണു അമ്മ.കൂട്ടത്തില്‍ മക്കള്‍സിങ്ങനെ പന്തലിച്ചിട്ടും അമ്മയെ വിടാതെ കൂടിയ സന്തൂര്‍ പ്രഭാവത്തെ കുറിച്ചും ചര്‍ച്ച..അതോടെ എന്റെ തലയില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട രണ്ടു മൂന്നു വെള്ളിക്കമ്പികളെ വെറുതെ ഞാനോര്‍ത്തു പോയി. അല്ലെങ്കിലും ജീനുകള്‍ക്ക് എന്തുമാവാല്ലോ.അച്ഛന്‍ പാരമ്പര്യത്തിലാണെങ്കില്‍ ഇപ്പോഴും ഉഷാറോടെ നില്‍ക്കുന്ന നല്ല കറുകറുപ്പന്‍ മുടിയിഴകളുടെ സഖിയായ അച്ചാമ്മയുടെ മുഖമാണാദ്യം ഓര്‍മ്മ വരിക.അമ്മയുടെ പാരമ്പര്യം വഴിയാണെങ്കില്‍ അവിടെയും പാതി തലമുറ ഇതു പോലെ നരയേശാത്ത മുടിയിഴകളുടെ കാവല്‍ക്കാരാണു.എങ്കിലും ഒരു തലമുറയിലും പെട്ടയാരും ഇത്ര നേരത്തേ വെള്ളിക്കമ്പികള്‍ കണ്ടിട്ടില്ല.ഈ കശ്മല ജീനുകള്‍ എന്തിനാണാവോ എന്നെത്തന്നെ തേടി വരുന്നതു..

    ഞാന്‍ കാണുന്നതിനു മുന്‍പു ഇതു ദൃഷ്ടിയില്‍ പെട്ടതു ക്ലാസ്സിലെ സൂക്ഷ്മനിരീക്ഷകര്‍ക്കാണു.‘ഓ അതു ബാല നരയാണെന്നും,ബുദ്ധിയുടെ  അനര്‍ഗ്ഗള പ്രവാഹം അടക്കി വെയ്ക്കാനാവാതതിനാല്‍ നിറഞ്ഞു കവിഞ്ഞു നരയാവുന്നതാണെന്നൊക്കെ’ പറഞ്ഞു രക്ഷപ്പെടുമ്പോഴാണു
“അയ്യോ..ദേ ..നോക്ക്യേ..ഇവളുടെ തലയിലൊരു നരച്ച മുടി..!!എടീ നിനക്ക് വയസ്സായി ” എന്നു ആശ്ചര്യമടക്കാനാവാതെ വിഷ്ണ അറിയാത്തവരെയും കൂടി കാറിക്കൂവി കാണിച്ചു കൊടുത്തത്.വീട്ടിലാണെങ്കിലോ ഈ മുടിപ്രശ്ണം ധാത്രിയിലോ  സുമംഗളയിലോ തീര്‍ക്കാവുന്ന ഒരു ചിന്ന പ്രശ്നമായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു.
.
“ആന്റീ..ഇവള്‍ടെ മുടി ഗമ്പ്ലീറ്റ് നരച്ചെന്നു വാവ പറഞ്ഞു...എത്രയും വേഗം ആരെയെങ്കിലും കണ്ടു പിടിച്ചോട്ടാ..അല്ലെങ്കില്‍ ആ സമയമാവുമ്പോഴേക്കും ഇവള്‍ടെ പല്ലു പോലും കൊഴിയില്ലെന്നാരു കണ്ടു..”

      മുടിപ്രശ്നത്തെ പറ്റിയൊന്നാലോചിച്ചതേയുള്ളൂ.നാട്ടിലെല്ലാം പാട്ടാക്കുന്ന വാവയോടൊപ്പം ചിരിച്ചെന്നെ ഭൂമിയിലേക്ക് ചവിട്ടി താഴ്ത്താന്‍ കണ്ണന്‍..!!

     വീണ്ടും നരയും ബുദ്ധിയും തമ്മിലെങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനു കുറിച്ചു ഘോരം ഘോരം ഞാന്‍..അതിനെയൊക്കെ തകര്‍ത്തൊടിച്ച് പെട്ടിയിലാക്കി ആണിയടിച്ച് കണ്ണനും.ഒടുവില്‍ നോണ്‍-സ്റ്റോപ്പ് തമാശ ട്രെയിനുകളോടിക്കുന്നവര്‍ക്കു സമാധാനത്തിന്റെ പാതയെങ്ങനെയറിയും എന്നോര്‍ത്ത് മാത്രം ഞാന്‍ കീഴടങ്ങി..

     “തമാശയില്‍ നിന്നുദിക്കുന്നൂ..തമാശയാല്‍ വൃദ്ധി നേടുന്നൂ ലോകം..” എന്ന പോളിസിയാണു കണ്ണനു.എന്തു സീരിയസ് സംഭവവുമായി ഞങ്ങള്‍ ചെന്നാലും അതിനെയൊക്കെ തമാശ തേച്ചു പിടിപ്പിച്ച്  ഊതിപ്പറപ്പിക്കും.വട്ടു പിടിച്ച തലയുമായി ഞങ്ങള്‍ നിരാശ ബാധിച്ചു തിരിഞ്ഞോടും. ഇതാണെന്നും നടക്കാറ്..

          കല്യാണത്തിനിടയില്‍ കണ്ടതും,തന്റെ വീരകൃത്യങ്ങളുമൊക്കെ വിവരിച്ചു കണ്ണന്‍ കത്തിക്കയറുകയാണു.എങ്കിലെപ്പോഴും തമാശ തന്നെ പറഞ്ഞാല്‍ ചിലതെങ്കിലും പാളം തെറ്റില്ലേ. അങ്ങനെ പാളം തെറ്റി വീണ തമാശവിശേഷങ്ങള്‍ക്കിടയിലൂടെ  ഞങ്ങളുടെ ശ്രദ്ധ പതുക്കെ വലിയവരുടെ കൂട്ടത്തിലേക്ക് ചേക്കേറി..

“സ്വര്‍ണ്ണത്തിന്റെ വില  കത്തിക്കയറുവല്ലേ..എന്നിട്ടും ആള്‍ക്കാരെങ്ങനെ പൊന്നില്‍ കുളിപ്പിച്ചയക്കണു മക്കളെ..ഇന്നത്തെ കല്യാണത്തിനു തന്നെ കണ്ടില്ലേ....”

“വെറുതേയല്ലെന്നേ വില കൂടണേ..സ്വര്‍ണ്ണം കുഴിച്ചെടുക്കല്‍ നിര്‍ത്തിയത്രേ..ഇനി റോക്കറ്റ് പോണ പോലെയാവും പൊന്നിന്റെ വില.”

ദൈവമേ..അതെപ്പോള്‍..!!.കഴിഞ്ഞ ദിവസം കൂടി 2 ജ്വല്ലറികളുടെ ഉദ്ഘാടനം പത്രത്തില്‍ കണ്ടതേയുള്ളൂ..അവരൊക്കെ എവിടന്നെടുത്താണാവോ കുഴിക്കുന്നത്.ഈ പാവം മാതൃഹൃദയങ്ങളെ പേടിപ്പിക്കാന്‍ എന്തിനിങ്ങനെ  ഇല്ലാക്കഥകള്‍ പറയുന്നു മാളോരേ എന്നു തോന്നിപ്പോയി അവിടെയുണ്ടായിരുന്ന   പെണ്‍കൊടിമാരുടെ അമ്മമാരുടെ മുഖങ്ങള്‍ കണ്ടപ്പോള്‍..

    പൊന്നിന്റെ കഥപറച്ചിലിനിടയിലേക്ക് പൊന്നില്‍ കുളിച്ച ചന്ദ്രികാവസന്തം പോലെ നമ്മുടെ പെണ്‍കൊടിയും ചെറുക്കനും തൂമന്ദഹാസവുമായി കടന്നു വന്നത് പെട്ടെന്നാണു..പെണ്‍കുട്ടി ചെറുക്കനൊപ്പം യാത്രയാവുകയാണു..ഞങ്ങളോടും ഞങ്ങള്‍ക്കൊപ്പമിരിക്കുന്ന മുത്തശ്ശിയോടും യാത്ര പറയാനെത്തിയതാണു..

     പെണ്‍കൊടി അമ്മൂമ്മയ്ക്കു കാല്‍ക്കലൊക്കെ വീണു അനുഗ്രഹമൊക്കെ വാങ്ങി ഒരു മണവാട്ടിക്കു മാത്രമണിയാനറിയാവുന്ന വശ്യമായ ചിരിയോടെ  ഞങ്ങളോട് യാത്ര ചോദിച്ചു..ഞങ്ങളതിലുമേറെ സന്തോഷത്തോടെ പോയ്‌ വരൂ എന്ന ഭാവേനെ നില്‍ക്കുന്നതിനിടയിലാണു കണ്ണന്റെ വക കമന്റ്.

   “എന്തായിത് വീണേ..ഇനിയെന്നു വന്നിട്ടാ ഇങ്ങോട്ടൊക്കെ..ഒരുമ്മ കൂടി പാവം അമ്മൂമ്മയ്ക്കു കൊടുക്കെന്നേ..ഇനിയങ്ങോട്ട് പോയാല്‍ ഈ വഴിയൊക്കെ മറക്കില്ലേ..അമ്മൂമ്മേടെ സ്വന്തം ആളായിട്ടാണോ ഓടിയൊറ്റപ്പോക്കു പോവുന്നത് ”

  ഇതു കേട്ട വഴി പെണ്‍കുട്ടിയാകെ വല്ലാതായി.അമ്മൂമ്മയ്ക്കൊരുമ്മ കൂടി സമ്മാനിച്ചു ‘പോട്ടെ’ എന്നൊരു ചോദ്യത്തോടെ തിരിയുമ്പോഴേക്കും കണ്ണു നിറഞ്ഞു.പിറകില്‍ നില്‍ക്കുന്ന സ്വന്തം അച്ഛനെ കണ്ട വഴി കണ്ണുകള്‍ക്ക് പിന്നെ പിടിച്ചു വെയ്ക്കാന്‍ പറ്റാതായി.

“നീ പോയിട്ടു വാ മോളെ..നീ വെറുതെ കരഞ്ഞ് അച്ഛനെ കൂടി കരയിക്കാന്‍ നോക്കണ്ട..ഞാന്‍ കരയില്ല ’മകളുടെ കരച്ചില്‍ കാണാനാവാതെ ആള്‍ക്കൂട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഒഴിഞ്ഞു മാറി..

“ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ ചിണുങ്ങാതെ പോയി വണ്ടിയില്‍ കേറെന്റെ മോളേ.‍.നേരം വൈകാന്‍ പാടില്ലെന്നറിയില്ലേ.”ബാഗും പിടിച്ചു അമ്മ മോള്‍ക്കൊപ്പം വേഗം നടക്കുകയാണു..

        അസുഖകരമായ ഈ അവസ്ഥ ഉണ്ടാക്കി വെച്ചിട്ടു ഇവനെവിടെ മുങ്ങിയോ എന്നു നോക്കണമെന്നുണ്ടായിരുന്നു.പക്ഷെ വീണയുടെ തളര്‍ന്ന കരച്ചില്‍ കണ്ടു വല്ലാത്തൊരു സങ്കടം തോന്നിയൊന്നിനുമാവാതെ നിന്നു.ഒരൊറ്റക്കുട്ടിയുടെ സന്തോഷത്തില്‍ അച്ഛന്റെ പൊന്നുമോളായി വളര്‍ന്നവള്‍.ഒരിക്കല്‍ പോലും ഹോസ്റ്റലിലോ  മറ്റിടങ്ങളിലോ മാറി നിന്നു ശീലമില്ലാത്ത ആളാണു അങ്ങു കൊല്‍ക്കട്ടയിലേക്ക് ഒരാഴ്ചയ്ക്കു ശേഷം പറിച്ചു നടപ്പെടാന്‍ പോകുന്നതു. ഇപ്പോഴിങ്ങനെയുള്ള കരച്ചിലുകള്‍ അപൂര്‍വ്വമായതു കൊണ്ടു ഒരു വിഷമം.ഒരിത്തിരി നേരത്തേക്ക് ഒരച്ഛന്റെയും അമ്മയുടെയും ഹൃദയം ഞാന്‍ കടം വാങ്ങിയ പോലെ..

  കാറിനടുത്ത് വെച്ച് അമ്മയും മോളും എന്തൊക്കെയോ പറഞ്ഞു കരച്ചിലിലും സംസാരത്തിനിടയിലുമുള്ളൊരു അവസ്ഥയില്‍ നില്‍ക്കുകയാണു..അതിനിടയില്‍ പെണ്‍കൊടിയുടെ കൈയ്യില്‍ പിടിച്ചലിവോടെ ഇനി ഞാനില്ലേ കൂടെയെന്ന പോലെ ചെറുക്കന്‍..

       സുരക്ഷിതമായ കരങ്ങളില്‍ തന്നെയാണു നീയെന്റെ പുത്രീയെന്നാ നിമിഷത്തില്‍ കടം കിട്ടിയ മാതൃഹൃദയം എന്നിലിരുന്നു സന്തോഷിച്ചു..മറ്റൊരു കണ്ണനായിരുന്നു ആ ചെറുക്കനെങ്കില്‍ ഈ കരച്ചിലിലും തമാശയുണ്ടാക്കി വീണ്ടുമൊന്നു കൂടി കരയിച്ചേനെ..

        മറ്റാര്‍ക്കും കിട്ടിയില്ലേ എന്നെപ്പോലെ ഒരമ്മ ഹൃദയം..ഞാനെന്റെ സങ്കടമൊന്നു പങ്കു വെച്ച് തീര്‍ക്കട്ടെയെന്നു പറഞ്ഞു നിന്നിട്ട് ഒരു രക്ഷയുമില്ല..ഈ പുകിലൊന്നുമറിയാതെ അമ്മു ആരെയോ വിളിച്ചു കത്തി വെയ്ക്കുകയാണു..പിന്നെയുള്ള പടകളൊക്കെ എങ്ങോട്ട് പോയോ എന്തോ എന്നന്വേഷിക്കുമ്പോഴാണു ഒരു മൂലയ്ക്കു വാവ നില്‍ക്കുന്നത്..സാധാരണ ഇത്തരം  കൊച്ചു കൊച്ചു നൈമിഷിക സങ്കടങ്ങളൊക്കെ അവള്‍ക്കേശാറേയില്ല.ഒരു നിര്‍വ്വികാര ഭാവേനെ നിന്നാലായി.പക്ഷേ അവളുടെ വീര്‍ത്ത മുഖം കണ്ടപ്പോള്‍ ഞാന്‍ സന്തുഷ്ടയായി.കടം വാങ്ങിയ മറ്റൊരു ഹൃദയം അവിടെയുമിരുന്നു തുടിക്കുന്നുണ്ടു..

“ഈ പെണ്‍കുട്ടികള്‍ക്കാണല്ലേ ഏച്ചീ എപ്പോഴുമിങ്ങനെ..ആണുങ്ങള്‍ക്കൊന്നുമറിയണ്ട..അറിയാത്തയിടത്ത് പോയി അഡ്ജസ്റ്റ് ചേയ്യേണ്ട അല്ലേ.”എന്നതില്‍ അവള്‍ പ്രതിഷേധം മുഴുവന്‍ വലിച്ചു പുറത്തിട്ടു..

      വീട്ടിലേക്കുള്ള യാത്രയില്‍ അവിടെ നിന്നവര്‍ക്കെല്ലാം വിഷമമായി എന്നച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേട്ടപ്പോള്‍ ആശ്വാ‍സമായി..പ്രായം കൂടും തോറും സെന്റി പെട്ടെന്നാവുന്നുണ്ടോന്നൊരു സംശയത്തില്‍ ആടി നില്‍ക്കുന്ന മനസ്സിനും സമാധാനം..

        ഇങ്ങനെയെത്ര കൊച്ചു കൊച്ചു സങ്കടങ്ങളിലൂടെയും,സന്തോഷങ്ങളിലൂടെയും ജീവിതത്തിനു പോകേണ്ടതു..ഇതു വളരെ കുഞ്ഞു സങ്കടമല്ലേ മക്കള്‍സേ..വീണയിപ്പോള്‍ സന്തോഷമായി വീട്ടിലെത്തി അവരിലൊരാളായി മാറിക്കാണും..ഈ കുഞ്ഞു സങ്കടത്തിലും ആ അച്ഛനുമമ്മയുമൊടുവില്‍ ചിരിച്ചത് ആ സന്തോഷമോര്‍ത്തല്ലേ ..

    അമ്മയുടെ വാക്കുകള്‍ കേട്ട് ‘ഇത്രേം നേരം കനം വെച്ചു നിന്നൊരു കൊച്ചു സങ്കടം എത്ര വേഗം പാറിപ്പറന്നു പോയി അല്ലേ ഏച്ചീ’ എന്ന ഭാവേനെ വാവയെന്നെ നോക്കി ചിരിക്കുന്നു...പുറത്തേക്ക് നോക്കി ഏതു വഴിയിലൂടെ പോയിക്കാണുമെന്ന മട്ടില്‍ ഞാനും...


**************

   ഇത്രേം കല്യാണ വിശേഷം എഴുതിയ സ്ഥിതിക്ക്  എനിക്ക് വല്ലാതെയിഷ്ടപ്പെട്ടയൊരു വിവാഹസങ്കല്പത്തെ കുറിച്ചു കൂടി രണ്ടു വാക്ക് പറഞ്ഞിട്ടു പോയേക്കാം.ഇക്കഴിഞ്ഞ ദിവസമെപ്പോഴോ ആണത് കേട്ടത്. ചാനലുകള്‍ മാറ്റി മാറ്റി കളിക്കുന്നതിനിടയില്‍ ‘നേരെ ചൊവ്വേ’ എന്ന പരിപാടിയില്‍ നവ്യ നായരുടെ മുഖം.താരങ്ങളെന്തു പറഞ്ഞാലും കേള്‍ക്കാന്‍ കൌതുകമെപ്പോഴുമുള്ളതു കൊണ്ടു പിന്നെ നവ്യയുടെ വിശേഷങ്ങള്‍ തന്നെ കേട്ടു കൊണ്ടിരുന്നു..ഓരോ മറുപടിയും കേട്ടപ്പോള്‍ അങ്ങനെ ചുമ്മായുള്ള മറുപടിയല്ലല്ലോ എന്നു തോന്നി..അവസാനം വിവാഹസങ്കല്പത്തെ കുറിച്ചായി ചോദ്യം.ഉത്തരമായി കെയറിങ്ങ്,സത്സ്വഭാവി  എന്നിങ്ങനെയുള്ള എന്നും കേള്‍ക്കാറുള്ള ഉത്തരമാണു പ്രതീക്ഷിച്ചത്.പക്ഷേ പറഞ്ഞ മറുപടി നന്നേ ഇഷ്ടായി..

   ‘പണ്ടു കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ വീട്ടിലോടിയെത്തി ചോറുണ്ണും. പിന്നെ കുളിയൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ച് പഠിക്കാനിരിക്കും..ആ സമയത്താണു പൊറോട്ടയും ചിക്കന്‍ കറിയുമൊക്കെയായി അച്ഛന്‍ ജോലിയൊക്കെ കഴിഞ്ഞു വരിക.അതൊക്കെ കഴിച്ചിരിക്കുന്ന നേരം കറന്റ് പോവും.അപ്പോള്‍ അച്ഛനും മക്കളുമൊക്കെയായി അന്താക്ഷരി പാടി കളിക്കും..ഒരുപാട് പഴയ മലയാള ഗാനങ്ങള്‍ അച്ഛന്‍ പാടും..അന്നു കിട്ടിയ ആയൊരു സന്തോഷം...ആയൊരു സ്നേഹം..അത്ര മാത്രം..’  ഏകദേശം ഈയൊരര്‍ത്ഥം വരുന്നൊരു മറുപടിയായിരുന്നു അതു..ചോദ്യകര്‍ത്താവിനു ഇതിലെന്താണിത്ര സങ്കല്പമെന്നും,എന്താണിത്ര ശ്രേഷ്ഠതയെന്നും മനസ്സിലാവാഞ്ഞിട്ടോ എന്തോ  മറ്റു ഉദാത്തമായ സങ്കല്പങ്ങളൊന്നും തന്നെയില്ലേ എന്നു വീണ്ടുമൊരു  സംശയമുന്നയിച്ചു..
സത്യത്തിലിതില്‍ തന്നെയില്ലേ എല്ലാ ഉദാത്തമായ സങ്കല്പങ്ങളും‍..സുരക്ഷിതത്വം,കരുതല്‍,സ്നേഹം  ഒക്കെയുള്ളൊരു കുടുംബത്തെ കുറിച്ചിതിലും നന്നായിയെങ്ങനെ പറയും..അതും നമ്മള്‍ വളര്‍ന്നു വന്നയൊരന്തരീക്ഷം പോലെ നമ്മളെ ചേര്‍ത്തു പിടിക്കുന്ന ഒരു ജീവിതത്തെ പറ്റി...

11/18/2009

പള്ളിക്കൂടം കഥകള്‍..

മിക്കവാറും വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ ചായകുടി ചര്‍ച്ച  ഉഷാറാക്കാന്‍ അമ്മയുടെ വക സ്കൂള്‍ വിശേഷങ്ങള്‍ എന്തെങ്കിലുമുണ്ടാവാറുണ്ടു..ഒരിത്തിരി നേരമിരുന്നു ചിരിക്കാനും,അന്തം വിടാനും മാത്രമുള്ള ചിന്ന ചിന്ന നിര്‍ദോഷ ഭൂകമ്പങ്ങള്‍ ഇടയ്ക്കിടെ അവിടെ പൊട്ടിപ്പുറപ്പെടുന്നത് സാധാരണമാണു..സ്നേഹിച്ചാല്‍ നക്കിക്കൊല്ലും അല്ലെങ്കില്‍ ഞെക്കിക്കൊല്ലും എന്ന ഒരു രീതിയാണു അമ്മയുടെ ശിഷ്യഗണങ്ങള്‍ക്കുള്ളത്..ആ ലിസ്റ്റില്‍ പെട്ട കണ്ണന്‍,കൃഷ്ണവേണി.,വിനയന്‍,സുജിത്‍,ആയിഷ എന്നിങ്ങനെ കുറെയേറെ പേരുകാരെ എനിക്കും വാവയ്ക്കും കാണാതെ തന്നെ നല്ല കേട്ടു പരിചയമാണു.

സ്കൂള്‍ വിശേഷങ്ങള്‍ എപ്പിസോഡില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച ക്ലാസ്സാണു അവിടത്തെ 10ആം ക്ലാസ്..ആകപ്പാടെ മൂന്നേ മൂന്നു പെണ്‍കൊടിമാരും,ബാക്കി 17 ആണ്‍കുട്ടികളും ചേര്‍ന്ന ഇരുപതംഗ സേന..സാധാരണ ഞാനൊക്കെ കണ്ടിട്ടുള്ളത് ക്ലാസ്സിലെ പെണ്‍കിടാങ്ങളുടെ എണ്ണം കുറയുന്നതിനനുസരിച്ച് എല്ലാവരുമായുള്ള ചങ്ങാത്തം നേരനുപാതതില്‍ കൂടിക്കൊണ്ടിരിക്കുമെന്നാണു..ഞങ്ങളുടെ കോളേജില്‍ ആണ്‍ഭൂരിപക്ഷ ബ്രാഞ്ചുകളില്‍ ന്യൂനപക്ഷം പെണ്‍കൊടികള്‍ സുഖായി വാഴുന്നത് കണ്ട മുന്‍ കാല പരിചയമാണേ..ഇവിടെ പക്ഷേ നേരെ വിപരീതമെന്നു പറഞ്ഞാല്‍ പോര..രണ്ടു കൂട്ടരും കൊടിയ ശത്രുക്കള്‍.‍.മുഖത്തോടു മുഖം നോക്കിയാല്‍ രണ്ടു കൂട്ടര്‍ക്കും ഹാലിളകും..ഈ മൂന്നേ മൂന്നു പെണ്‍കൊടികളിലെ ഉണ്ണിയാര്‍ച്ചയായ കൃഷ്ണവേണിയാണിവിടത്തെ താരം..പാട്ടു പാടണോ.,ഡാന്‍സ് കളിക്കണോ.,പഠിക്കണോ,കളിക്കണോ,എന്തിനു ഒറ്റയടിക്ക് നാടകം വരെ കളിക്കാന്‍ കൃഷ്ണവേണി തയ്യാര്‍..ഇതിനൊക്കെ മടിയുള്ള മഹാഭൂരിപക്ഷത്തിനിടയിലാണു ഇങ്ങനെയൊരു പെണ്‍കൊടിയെന്നതാണു അതിന്റെയൊരു തിളക്കം കൂട്ടുന്നത്.അങ്ങനെ ഭൂരിപക്ഷം ആണ്‍കുട്ടികളെ നോക്കി എണ്ണത്തിലല്ല ഗുണത്തിലാണു മക്കളെ കാര്യമെന്നു വെല്ലുവിളിച്ച പാരമ്പര്യമുള്ളവളാണു നായിക..അങ്ങനെ വെല്ലുവിളിക്കാന്‍ മാത്രം പ്രകോപനം എന്താണെന്നുള്ള ചരിത്ര സത്യം തേടി അധ്യാപര്‍ കുറെയേറെ ചിക്കിച്ചികഞ്ഞു നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല..

‘ഒന്നാം ക്ലാസ്സു തൊട്ടേ ഞങ്ങളുടെയിടയില്‍ നിലനിന്നു പോന്നിരുന്നതാണു ഈ വര്‍ഗ്ഗസമരം..അതിനിയും അങ്ങനെ തന്നെ തുടരുകയും ചെയ്യുമെന്നുള്ള’നിലപാട് മാത്രം രണ്ടു കൂട്ടരും അധ്യാപക വൃന്ദങ്ങളെ അറിയിച്ചു..

സകല മേഖലകളിലും പ്രാവീണ്യം തെളിയിച്ച നായികയെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ മാത്രം ചങ്കുറപ്പുള്ള ആണൊരുത്തന്‍ കൂട്ടത്തിലില്ലാത്തതിന്റെ കലിപ്പാണോ,അസൂയയാണോ  അതോ വെറും നിസാരന്മാരായ ഇവരോട് കൂട്ടു കൂടി എന്റെ പത്തരമാറ്റ് തിളക്കം കുറയ്ക്കേണ്ട എന്നു കൃഷ്ണവേണി കരുതിയതാണോ ഈ വഴക്കിനു പുറകില്‍ എന്നു ഞാനൊരുപാട് ആലോചിച്ച് തല പുകച്ച് നോക്കിയിട്ടുള്ളതാണു..എന്തായാലും തന്റെയത്ര മികച്ചു നില്‍ക്കാത്തവരോട്  ഒരധികാര ഭാവവും, നിസാരതാമനോഭാവവും കാണിക്കുകയെന്നത്   കൃഷ്ണവേണിക്കും,അധികാരം സ്ഥാപിച്ചു കിട്ടാനുള്ള മോഹം,അനുസരണാശീലം അവര്‍ക്കു തോന്നുമ്പോള്‍ മാത്രം ശീലിക്കാനുള്ളയൊന്നാണെന്ന തോന്നല്‍,അവള്‍ മികച്ചു നില്‍ക്കുന്നല്ലോ എന്നുള്ളയൊരു  അപകര്‍ഷതാ ബോധം എന്നിങ്ങനെയുള്ള വികാരവിചാരങ്ങള്‍ ബാക്കി ആണ്‍ രക്തങ്ങള്‍ക്കും ഉണ്ടെന്നറിഞ്ഞതോടെ ഇവരുടെ വഴക്ക് ഒരു പരസ്പരപൂരക സംഭവമാണെന്നു മനസ്സിലായി..

എന്തായാലും ഈയവസ്ഥയിലും ഒഴിവുസമയങ്ങളില്‍  താല്‍ക്കാലികാശ്വാസത്തിനായി  സ്ത്രീ-പുരുക്ഷ സമത്വ സുന്ദര കേരളം കളിയാടുന്ന  ബാക്കി ക്ലാസ്സുകളില്‍ 17 പേരും  ചെന്നു  കാറ്റു കൊണ്ടു പോന്നിരുന്നു..അവിടെ നിന്നുള്ള എടാ-പോടാ വിളികളില്‍ മനം കുളിര്‍പ്പിച്ചും ,അവിടവിടെ പ്രണയം തളിര്‍ക്കുന്നത് കണ്ട വെള്ളമൊഴിച്ചു പ്രോത്സാഹിപ്പിച്ചും ,‘നിങ്ങളുടെ കണ്ണേറുകള്‍ ഞങ്ങള്‍ക്കു നേരെയുമാവാം..ഞങ്ങളിവിടെ സ്വതന്ത്രരാണു പെണ്‍കൊടിമാരേ’ എന്നുറക്കെ പ്രസ്താവിച്ചും , ‘നമ്മുടെ ക്ലാസ്സിലുമുണ്ടല്ലോ മൂന്നെണ്ണം’ എന്നു  ശപിച്ചും  അവര്‍ കാലം കഴിച്ചു കൂട്ടി..(എത്ര കാറ്റു കൊണ്ടിട്ടും സ്വന്തം ക്ലാസ്സില്‍ നിന്നു നിഷ്കാസിതരായവരോട് ബാക്കി ക്ലാസ്സിലെ പെണ്‍കൊടിമാര്‍ക്കു സഹതാപം മാത്രേ ഉണ്ടായിരുന്നുവെന്നുള്ളതൊരു ദു:ഖസത്യമായി ഇന്നുമവശേഷിച്ചു പോരുന്നു..)

നേരായ വഴിയിലൂടെ പഠിച്ചും ,പരീക്ഷയെഴുതിയും നായികയെ തോല്‍പ്പിക്കാന്‍ അക്കൂട്ടത്തില്‍ ആര്‍ക്കും താത്പര്യമില്ലാത്തത് കൊണ്ടു വളഞ്ഞ വഴിയിലൂടെ ഒളിയമ്പുകളെയ്താണു പുരുഷകേസരികള്‍ ഇടയ്ക്കൊക്കെ സമാധാനം കൈക്കൊള്ളാറുള്ളത്..ക്ലാസ്സ് ലീഡര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്  വന്നപ്പോഴാണു ആദ്യത്തെ ഒളിപ്പോരാട്ടം..
ഒന്നു പതുക്കെ മയപ്പെട്ട് നായിക അലിയാന്‍ തുടങ്ങി,വോട്ടൊക്കെ ചോദിച്ചെങ്കിലും ,ക്ലാസ്സിലെ ഉറക്കം തൂങ്ങി നിര്‍വ്വികാര പരബ്രഹ്മമായ സുകിലിനെ എതിര്‍സ്ഥാനാര്‍ത്ഥിയായി പുരുഷകേസരികള്‍ അവരോധിച്ചു..വോട്ടെണ്ണിയപ്പോള്‍ 4 വോട്ടു മാത്രം നായിക നേടിയപ്പോള്‍ ബാക്കി 16 വോട്ടോടെ സുകില്‍ ഗംഭീര വിജയമാണു കൊയ്തു തകര്‍ത്തതു..‘ഇപ്പോഴെങ്ങനെ, എണ്ണത്തിലും ഇല്ലേ മക്കളെ കാര്യമെന്നും,ഞങ്ങളിലെ ഏറ്റവും നിസാരന്റെ അടുത്തു പോലും അമ്പേ  തോറ്റോടിയില്ലേ ’എന്നൊക്കെ പെണ്‍പക്ഷത്തേക്ക് ആദ്യമായി സധൈര്യം ചോദ്യമുയര്‍ത്തി 17 പേരും നെഞ്ചു വിരിച്ച് നിവര്‍ന്നു നിന്നു.ഭൂരിപക്ഷ വിജയം നേടിയിട്ടും 17 വോട്ടില്‍ നിന്നടര്‍ന്നു മാറി നായികയുടെയടുത്തേക്ക് ചാഞ്ഞ ആയൊരു കരിങ്കാലി വോട്ട് ഏതാണെന്നുള്ള സംശയദൃഷ്ടിയോടു കൂടിയ  കുലങ്കഷ ചര്‍ച്ചകള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നുവെന്നറിയുമ്പോള്‍ ഊഹിക്കാമല്ലോ പോരാട്ടത്തിന്റെ ചൂട്...ഏതായാലും അതിനു ശേഷം നായികയ്ക്ക് ദേഷ്യവും സങ്കടവുമിരട്ടിച്ചു ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ ’എന്ന നിലയിലായി കാര്യങ്ങള്‍..അതിനു ശേഷം ഇരട്ടി വാശിയോടെ പഠിച്ചും,സ്കൂള്‍-സബ് ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത്  വെട്ടിത്തിളങ്ങിവിളങ്ങി നിന്നും നായിക പൊരുതാന്‍ നോക്കിയെങ്കിലും ‘ഇതൊക്കെ ആര്‍ക്കു കാണണം ’എന്നൊരു നിസാരതാ മനോഭാവം പുരുഷപ്രജകള്‍ മുഖത്ത് ഫിറ്റു ചെയ്തു പോന്നു..

ഏതായാലും വര്‍ഗ്ഗസമരം ഒരു കരക്കടുപ്പിക്കാന്‍ വേണ്ടിയെന്ന വണ്ണം ഒരു സംഭവം കൂടി ഈയടുത്തു നടന്നു..കമ്പ്യൂട്ടര്‍ ലാബിനു പുറത്തഴിച്ചിട്ട നായികയുടെ ചെരിപ്പ് പ്രതികാരദാഹികളായ പുരുഷ പ്രജകള്‍  കീറിക്കീറി നാശമാക്കി ദേഷ്യം തീരുന്ന വരെ എടുത്ത് അമ്മാനമാടി ഒന്നുമറിയാത്ത പോലെ പഴയ സ്ഥലത്ത് കൊണ്ടു വെച്ചു..ചത്തത് കീചകനെങ്കില്‍ കൊന്നതാരാ എന്നു നമ്മുടെ പെണ്‍കുട്ടിയോട് ആരെങ്കിലും പറഞ്ഞു കൊടുക്കണോ..കണ്ണീരും കൈയ്യുമായി അധ്യാപകരുടെ മുന്നില്‍ അച്ഛനെയും കൂട്ടി വന്നു നിന്നു നായിക സംഭവം വിവരിച്ചു..എന്തു വഴക്കായാലും അധ്യാപകര്‍ക്കും ഈ സംഭവം അങ്ങോട്ട് ദഹിച്ചില്ല..മാത്രമല്ല ഇതിങ്ങനെ പോയാല്‍ ഇതു വല്ല കത്തിക്കുത്തിലേ അവസാനിക്കൂ എന്നൊരു ബോധോദയം എല്ലാര്‍ക്കുമുണ്ടായി..

സാമധാനഭേദദണ്ഠ മുറകള്‍ മാറി പ്രയോഗിച്ചിട്ടും ‘ഞങ്ങളാരും അങ്ങനൊരു ചെരിപ്പ് കണ്ടിട്ടേയില്ല..തൊട്ടിട്ടേയില്ല..തൊടാന്‍ തന്നെ അറയ്ക്കുമല്ലോ ഞങ്ങള്‍ക്ക് അവള്‍ടെ ചെരിപ്പ് ..’ എന്നൊക്കെയാണുണു പുരുഷപ്രജകളുടെ ഒന്നടങ്കമുള്ള പ്രസ്താവന.ഒടുക്കം ‘ആരാ ഇതു ചെയ്തതെന്നറിഞ്ഞിട്ടേ ഇനി ക്ലാസ്സെടുക്കൂ’ എന്നൊരു വിജ്ഞാപനം ക്ലാസ്സില്‍ നിന്നിറങ്ങിപ്പോന്നു   ടീച്ചര്‍ പുറപ്പെടുവിച്ചതോടെ 17 പേരും “ഒരാളല്ല..ഞങ്ങള്‍ 17 പേരുമൊരുമിച്ചാണു ചെരിപ്പ് കീറിയത്...ഒരുമിച്ചു ശിക്ഷിക്കൂ ഞങ്ങളെ..” എന്നയൈകമത്യം മഹാബലം എന്ന പോളിസിയുമായി സ്റ്റാഫ് റൂമിലെത്തി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു..

ഇതൊക്കെയറിഞ്ഞ പെണ്‍കൊടിയുടെ അച്ഛന്‍ അധ്യാപകരുടെ മുന്നിലെത്തി അവളുടെ ഭാഗത്തും തെറ്റുണ്ടെന്നാദ്യം സമ്മതിച്ചു..പൂരം പിറന്ന മങ്കയായ നമ്മുടെ പെണ്‍കൊടി വീട്ടിലുമിതു പോലെ എല്ലാവരിലും ഇത്തിരി ഭരണം കാട്ടാന്‍ ഇഷ്ടപ്പെടുന്നവളാണെന്നും,അവളെ ആവും വിധം തിരുത്താന്‍ ശ്രമിക്കാമെന്നും,ആണ്‍പ്രജകളെ പറഞ്ഞു ശരിയാക്കി രണ്ടു കൂട്ടരെയും ശാന്തിമാര്‍ഗ്ഗം കാണിച്ചു കൊടുക്കണമെന്നും അധ്യാപകരെ പറഞ്ഞേല്‍പ്പിച്ചു...

എന്തൊക്കെയായാലും അതിനു ശേഷം ഇപ്പോള്‍ ദേ കുറച്ചു ദിവസങ്ങളായി 10ആം ക്ലാസ്സ് മഞ്ഞുരുകലിലിന്റെ പാതയിലാണെന്നു തോന്നുന്നു...വൈകുന്നേര വിശേഷങ്ങളുടെ ഗ്രാഫ് വരച്ചിട്ട് അങ്ങനെയൊരു സൂചനയാണു എനിക്കു കിട്ടുന്നത്..

അമ്മയുടെ  ക്ലാസ്സ് സംഭാക്ഷണം ആവാഹിച്ചെടുത്ത് നോക്കിയിട്ട് എനിക്കങ്ങനെ തോന്നുന്നു..ഈ ക്ലാസ്സ്  സംഭാക്ഷണം അതല്ലേ സൂചിപ്പിക്കുന്നത്...

 ടീച്ചര്‍:-  “ടാ..വിനയാ..നീയെന്താടാ കൃഷ്ണയോട് മിണ്ടാത്തേ..അവള്‍ പറഞ്ഞല്ലോ അവള്‍ മിണ്ടാന്‍ നോക്കിയിട്ടും നീ മുഖം തിരിച്ചെന്നു..”

“പിന്നേ..അവളോട് മിണ്ടാനാ..ഞാനാ..അവളോട് ഞാനീ ജന്മത്തിനി മിണ്ടാനേ പോണില്ല..”അത്യന്തം വെറുപ്പും ഭിന്ന വികാരങ്ങളും കലര്‍ത്തി വിനയന്‍.


“പിന്നേ..അവന്‍ മിണ്ടിയില്ലെങ്കിലെനിക്കിപ്പോള്‍ വല്യ കാര്യായിപ്പോയി..ടീച്ചറൊരാളു  പറഞ്ഞിട്ടാ ഞാന്‍ മിണ്ടാന്‍ നോക്കിയത്..അല്ലെങ്കിലെന്റെ ചെരിപ്പ് നശിപ്പിച്ചയൊരൊറ്റ കാര്യം മതിയല്ലോ...”.-വേറാരു.. അമര്‍ഷം മറച്ചു വെയ്ക്കാതെ നമ്മുടെ പെണ്‍കൊടി

ഇതിനു ശേഷം ടീച്ചറുടെ ഭാഷയില്‍  10ആം ക്ലാസ്സു കഴിഞ്ഞു പോകാന്‍ ബാക്കി നില്‍ക്കുന്ന മൂന്നാലു മാസകണക്കുകള്‍..
പിന്നീടൊരുപാട് നാളു കഴിഞ്ഞാല്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഈ സ്കൂള്‍ കാലഘട്ടമൊക്കെയേ കാണൂ..നിങ്ങളിങ്ങനെ പോരുകോഴികളെ പോലെയായാല്‍ ഒരുപാടെത്തികഴിഞ്ഞു ഓര്‍ക്കാന്‍ എന്തു കാണും..നല്ലതായിട്ടു ഓര്‍ക്കാനും എന്തെങ്കിലും കൊച്ചു രസങ്ങള്‍ വേണ്ടേ എന്നൊക്കെയുള്ള ഇത്തിരി കാര്യങ്ങളൊക്കെയുള്ള ഒരു സംഭാക്ഷണം സങ്കല്പിക്കുക...വീണ്ടുമുള്ള സംഭാക്ഷണമിങ്ങനെ....

‘അപ്പോള്‍ സുകിലേ.,വിനയാ..സുജിതേ..എല്ലാരും ഇന്നു തൊട്ടു മിണ്ടിത്തുടങ്ങുവല്ലേ...”

മറുപടി മനസ്സില്ലാമനസോടെയുള്ള തലകുലുക്കലുകള്‍..


“ഇവിടെ കൃഷ്ണയും കൂട്ടുകാരികളുമോ..”

അവിടെയും മറുപടി നേര്‍ത്ത മൂളല്‍...

ബധിര കര്‍ണ്ണങ്ങളിലേക്കാണല്ലോ ഇതൊക്കെ കോരിച്ചൊഴിയുന്നതു എന്നും പറഞ്ഞു അമ്മ പോന്നെങ്കിലും ആ വഴി പോകുന്ന എല്ലാ ടീച്ചേര്‍സും പാഠമെടുപ്പിന്റെ കൂടെയായി ഇങ്ങനെ ബോധവല്‍ക്കരണം തുടങ്ങിയിട്ടാണോ എന്നറിയില്ല  അതോ അവരു തനിയെ നന്നാകണം എന്നു തീരുമാനിച്ചതു കൊണ്ടോയെന്തോ പഴയ ശത്രുത കുറഞ്ഞെന്നാണു പുതിയ നിരീക്ഷണങ്ങള്‍..

എന്തായാലും ഇതൊക്കെ കണ്ടിട്ടു  എനിക്കു തോന്നുന്നു പോകാറാവുമ്പോഴേക്കും അവരു നല്ല ചങ്ങാതിമാരായേക്കുമെന്നു...ഇത്രയും നാളും അടി കൂടിക്കളഞ്ഞ നിമിഷങ്ങളോര്‍ത്ത് കരഞ്ഞും ഒരുപാട് ചിരിച്ചും ,രസിച്ചുമാവട്ടെ അവരുടെ യാത്രയയപ്പ്..അവരുടെ ഓട്ടോഗ്രാഫില്‍ നിന്നു ഈ പ്രത്യേകതയുള്ള 10ആം ക്ലാസ്സ് വിശേഷങ്ങള്‍ ഒരിക്കലും മങ്ങിപ്പോകാതിരിക്കട്ടെ......

പറഞ്ഞു വന്നപ്പോള്‍ 10ആം ക്ലാസ്സ് വിശേഷങ്ങളില്‍ എനിക്കിഷ്ടമുള്ള  ഒരാളു കൂടെയുണ്ടു...കലാസ്നേഹിയായ സുജിത്..എപ്പോഴും കഥയും,കവിതയുമെഴുതി ‘ഇതൊന്നു നോക്കൂ ടീച്ചറേ‘ എന്നു പറഞ്ഞമ്മയുടെ പിറകേ നടക്കുന്ന കക്ഷി...

‘അവന്റെ കഥകള്‍ നീ വിചാരിക്കുന്ന പോലെയൊന്നുമല്ല..അതൊരു മാതിരി പഴയ കാല സിനിമാക്കഥകളുടെ ഫോര്‍മുലയാണതിനു...ഒരു പ്രേമം,ഒരു കൊലപാതകം...അങ്ങനെ അതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും...’

എന്നൊക്കെ അമ്മ പറഞ്ഞാലും ഞാനാക്കുട്ടിയുടെ ഭാഗം പിടിക്കും..ഒന്നാമത്തെ കാരണം എന്റെയീ സ്ഥിരമായുള്ള വീട്ടുവിശേഷ മണ്ടന്‍ കുത്തിക്കുറിപ്പുകള്‍ നിങ്ങളൊക്കെ ക്ഷമയോടെ വായിക്കുന്നില്ലേ...
അപ്പോള്‍ പിന്നെ ഒരു 10ആം ക്ലാസ്സ് കാരന്‍ കുട്ടിയുടെ കൃതികള്‍ അവന്റെ ടീച്ചറെങ്കിലും വായിക്കേണ്ടതല്ലേ..പ്രോത്സാഹിപ്പിക്കേണ്ടതല്ലേ..

പിന്നെ കാരണം mentally challenged എന്ന വിഭാഗത്തില്‍ തളയ്ക്കപ്പെട്ടയൊരു കുട്ടി.ഹോസ്റ്റലില്‍ നിര്‍ത്തിയ അവനെ ഒന്നു വീട്ടിലേക്ക് കൊണ്ടു പോവാന്‍ പോലും വരാത്ത വീട്ടുകാര്‍  അവനു കിട്ടുന്ന ആനുകൂല്യം മാത്രം കിട്ടാന്‍ പറഞ്ഞ സമയത്തോടി വരും..അവന്റെ ആശയങ്ങളെങ്കിലും പ്രോത്സാഹിക്കപ്പെടേണ്ടതല്ലേ..

ക്ലാസ്സില്‍ പാഠമെടുക്കുന്നതിനിടയില്‍ ഒരു ബന്ധവുമില്ലാതെ ‘ടീച്ചറേ..ഞാനൊരുപാട് പൈസയുണ്ടാക്കിയാല്‍ സുന്ദരിയെ കെട്ടാന്‍ പറ്റുമോന്നു ചോദിക്കുന്ന,അവളെ കൊണ്ടു ഒരു പണിയും ഞാന്‍ ചെയ്യിപ്പിക്കുകയേയില്ലെന്നു പറയുന്ന സുജിതിനെ പറ്റി കേട്ടപ്പോള്‍ ആദ്യം കൌതുകമായിരുന്നു..

പക്ഷേ ഇക്കഴിഞ്ഞ ഓണത്തിനു വീട്ടിലേക്കു കൊണ്ടു പോവാന്‍ ആരും വരാഞ്ഞപ്പോള്‍ ‘വിഷമിക്കണ്ടാട്ടോ..സുജിത്ത്  ഞങ്ങളുടെ കൂടെ പോന്നോളൂ ..അവിടെ  മഠത്തില്‍ ഓണം അടിച്ചു പൊളിക്കാലോ നമക്ക് ‘ എന്നു പറഞ്ഞ് ക്ഷണിച്ച  സ്കൂളിലെ സിസ്റ്ററോട്

“മഠത്തിലോ കൊട്ടാരത്തിലോ ഒക്കെ എങ്ങനെ ഓണം അടിച്ചു പൊളിച്ചാലും എനിക്കെന്റെ വീട്ടില്‍ വെറും കഞ്ഞി മാത്രം കുടിച്ചു ഓണം കൂടുന്ന സന്തോഷമെങ്കിലും കിട്ട്വോ സിസ്റ്ററേ..”എന്നു സങ്കടപ്പെട്ട് പറഞ്ഞ  സുജിതിന്റെ വാക്കുകള്‍ അമ്മ പറഞ്ഞു കേട്ടപ്പോള്‍ എനിക്കത്ഭുതവും സങ്കടവുമാണു തോന്നിയതു..
ഇത്രയും ഉള്‍ക്കാഴ്ചയുള്ള  ആ കുട്ടിയെ എന്തു പേരിലായാലും മണ്ടനെന്നു പറഞ്ഞു എങ്ങനെ തള്ളിക്കളയാന്‍ തോന്നി ആ വീട്ടുകാര്‍ക്കു...വൈകല്യമുള്ളവര്‍ കഴിവുകളില്ലാത്തവരല്ല പകരം വ്യത്യസ്തമായിട്ടു കഴിവുകളുള്ള എന്നു പുനര്‍നിര്‍വ്വചിക്കപ്പെടുമ്പോള്‍ ദൈവം വരച്ചു വെച്ച അപൂര്‍ണ്ണമായൊരു ചിത്രം പോലെ ഇത്തരം കുട്ടികള്‍..എവിടെയോ കുറവുകളുണ്ടെന്നും പറഞ്ഞു അവരിലെ ആര്‍ക്കും മായ്ക്കാനാവാത്ത ദൈവത്തിന്റെ കൈയൊപ്പ് കണ്ടില്ലെന്നു നടിക്കുകയാണെല്ലാവരും...

10/12/2009

പരീക്ഷകള്‍ പരീക്ഷണങ്ങള്‍..!!

  അങ്ങനെയൊരു പരീക്ഷാപ്പോരാട്ടം കൂടിക്കഴിഞ്ഞു..!!തൊടുത്തു വിട്ടയമ്പുകളിലെത്രയെണ്ണം ലക്ഷ്യം കണ്ടെന്ന് കണക്കുകൂട്ടി നെടുവീര്‍പ്പിടുമ്പോഴാണു “ചത്ത കുഞ്ഞിന്റെ ജാതകം ഉറ്റുനോക്കിയിരുന്നിട്ട് ഇനിയെന്തു കാര്യം പുത്രീ” എന്നു അമ്മ വഴിയൊരശരീരി അടുക്കളപ്പുറത്തൂന്നു എന്നെ തൊട്ടുരുമ്മിക്കടന്നു പോയത്..

 ‘പോയതോ പോയി..പാ‍രാവാരം പോലെ ഇനിയും കിടക്കുകയല്ലേ പരീക്ഷകള്‍.ഇനിയത്തേതില്‍ നമ്മള്‍ക്ക് വെന്നിക്കൊടി പാറിക്കാം മനസ്സേ..അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ..’എന്നൊക്കെ പറഞ്ഞു ഗംഭീരന്‍ കൂട്ടിക്കിഴിക്കലില്‍ വ്യാപൃതയായി തലയും ചൊറിഞ്ഞിരിക്കുന്ന മനസ്സിനെ ചീത്ത പറഞ്ഞോടിച്ച് ,ഞാന്‍  എന്റെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് പരീക്ഷാ ഓര്‍മ്മകളെ പൊടി തട്ടിയെടുത്ത് ഒരു തണുപ്പന്‍ മട്ടിലേക്ക് ചേക്കേറി നോക്കി.


  എന്നു തൊട്ടു തുടങ്ങിയതാ‍ണു ഈ പരീക്ഷകള്‍ അഥവാ പരീക്ഷണങ്ങള്‍..ഒന്നാം ക്ലാസ്സിലെ തറ പറ തൊട്ടു കൂടെക്കൂടിയ ചങ്ങാതിയാണു ഈ അവസാനമില്ലാത്ത പോരാട്ടങ്ങള്‍..ഇനി പഠിത്തമൊക്കെ  തീര്‍ത്തു ‘ഇനിയെന്നു കാണും നമ്മള്‍’ എന്ന പാട്ടും പാടി പരീക്ഷയോട് യാത്ര പറഞ്ഞു പോയാലും തീര്‍ന്നെന്നാണോ വിചാരം.അങ്ങനെയാണെങ്കില്‍, പരീക്ഷാഹാളില്‍ ഉത്തരമറിയാത്ത ചോദ്യക്കുരുക്കില്‍ പെട്ടു,സമയം തികയാതെ,പേനയുടെ മഷി തീര്‍ന്ന്,എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത ഉത്തരങ്ങളുമായി  എന്റെ പാവം അമ്മയ്ക്കിപ്പോഴും സ്വപ്നങ്ങളില്‍ പരീക്ഷയെഴുതി തകര്‍ക്കേണ്ടി വരുമായിരുന്നോ..?

  ഇതൊക്കെ കണ്ടിട്ടാണെന്നു തോന്നുന്നു നമ്മുടെ സ്റ്റേറ്റും, C.B.S.E യുമൊക്കെ ഇടയ്ക്കെങ്കിലും  പരീക്ഷയെ ചെവിക്കു പിടിച്ച് പുറത്താക്കാന്‍ ഈയിടെ ധാരണയായത്.എന്നാലും പരീക്ഷയില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട എത്രയെത്ര കുഞ്ഞോര്‍മ്മകളും രസങ്ങളുമാവുമല്ലേ നമ്മള്‍ക്ക് നഷ്ടപ്പെടുക.


  എന്റെ ആദ്യ പരീക്ഷായോര്‍മ്മ എന്റെ ക്വാര്‍ട്ടേഴ്സ് വീടിനു തൊട്ടടുത്തുള്ള,വീട്ടില്‍ നിന്നു നോക്കിയാല്‍ കാണാവുന്നത്രയും തൊട്ടടുത്തുള്ള സ്കൂളിനെ ചുറ്റിപ്പറ്റിയാണു..എല്ലാ പരീക്ഷകളും കഴിഞ്ഞു പിറ്റേന്നു രാവിലെയെണീറ്റ് കണി കാണുന്ന പോലെ ഞാന്‍  വെയിലും പുതച്ചു അലസമായി നില്‍ക്കുന്ന എന്റെ സ്കൂളിനെ സാകൂതം നോക്കിനില്‍ക്കും..ഒരു പ്രത്യേക സംതൃപ്തിയോടെ സ്കൂളിനെ ചാഞ്ഞും ചെരിഞ്ഞും വീക്ഷിച്ചു,ഇനി 10 ദിവസമെങ്കില്‍ അത്രയും ദിവസം ഞാന്‍ സ്വതന്ത്രയാണേ എന്നൊരു വിജയസ്മിതവുമായിയൊരൊറ്റ നില്‍പ്പാണു.ഇന്നാലോചിക്കുമ്പോള്‍ അത്രയ്ക്കും രസമോ ഒഴിവുകാലത്തിനു എന്നാണത്ഭുതം..

  പിന്നെയാ സ്കൂള്‍ തന്ന മറ്റൊരോര്‍മ്മയാണു എന്റെ മഞ്ഞ ഭാഗ്യക്കുപ്പായം..അന്നു ബുധനാഴ്ചകളില്‍ മാത്രം ഞങ്ങള്‍ യൂണിഫോമില്‍ നിന്നും സ്വതന്ത്രരാണു.അങ്ങനെയൊരു ബുധനാഴ്ച പരീക്ഷയ്ക്കു ഒരു പച്ചപ്പുല്‍ച്ചാടി പോലെ ആ മഞ്ഞക്കുപ്പായം എനിക്കു എളുപ്പം ചോദ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്തു കൊണ്ടു തന്നു..അങ്ങനെ ഒരൊറ്റ തെറ്റില്ലാതെ മുഴുവന്‍ മാര്‍ക്കും ആദ്യമായി ഒരു വിഷയത്തിനു കിട്ടി. കാര്യം പഠിച്ചില്ലെങ്കില്‍ ഒരു കുപ്പായവും രക്ഷിക്കില്ലെന്ന് അന്നേ അറിയാമെങ്കിലും, അതില്‍ പിന്നെ ബുധനാഴ്ച പരീക്ഷയുണ്ടെങ്കില്‍, പറ്റിയാല്‍ ആ മഞ്ഞ മിഡിയും ടോപ്പുമിട്ടേ ഞാന്‍ പരീക്ഷ എഴുതുമായിരുന്നുള്ളൂ.ഒരു പൊടിക്ക് ആത്മവിശ്വാസം കൂട്ടിത്തരാന്‍ കെല്പുള്ള ആ ചങ്ങാതിയെ ബുധനാഴ്ച പരീക്ഷകളില്‍ ഇപ്പോഴും ഞാന്‍ ഒരു മധുരമുള്ള രസമായിയോര്‍ത്തു പോവാറുണ്ടു..







  പിന്നെയെനിക്കു പ്രിയപ്പെട്ട മറ്റൊരു പരീക്ഷായോര്‍മ്മ കൂടി..സാദാ സ്കൂള്‍ പരീക്ഷകള്‍ മാത്രമെഴുതി വളരുന്ന പുത്രിയെ മത്സരപരീകള്‍ക്കു കൂടി പ്രാപ്തയാക്കാന്‍ വേണ്ടി അക്കൊല്ലത്തെയൊരു സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ എന്നെ പങ്കെടുപ്പിക്കാന്‍ അമ്മ തീരുമാനിച്ചു.സാമാന്യം വലിയ ഒരു തടിമാടന്‍ പുസ്തകം അതിനായി എന്റെ മേശപ്പുറത്തേക്ക് സംഭാവനയും ചെയ്യപ്പെട്ടു,അതൊന്നു മറിച്ചു നോക്കി അതേ സ്പീഡില്‍ തിരിച്ചു വെച്ച ഞാന്‍,എനിക്കേറ്റവും പ്രധാനം എന്റെ പാവം സ്കൂള്‍ കൊല്ലപ്പരീക്ഷ തന്നെയെന്ന തിരിച്ചറിവില്‍,ആ പുസ്തകത്തിനെ അവിടെ തന്നെയിരുന്നു ആവോളം കാറ്റും വെളിച്ചവും കൊണ്ടു വളരാനനുവദിച്ചു. ഞങ്ങളുടെ വാര്‍ഷികപരീക്ഷ കഴിഞ്ഞതിനു ശേഷം,. വേറൊരു സ്കൂളില്‍ വല്യ ചേട്ടന്മാരുടെയും,ചേച്ചിമാരുടെയും കൂടെ അവരുടെ പരീക്ഷയോടൊപ്പം  നടത്തപ്പെടുന്ന  ഒരു ഭീകരന്‍ പൊതു പരീക്ഷയാണു ഈ സംഭവം എന്നു അന്നു പരീക്ഷാദിവസം ഞങ്ങളെ പ്രസ്തുത സ്കൂളിലേക്ക് ജാഥ പോലെ നടത്തിക്കൊണ്ടു പോയപ്പോഴാണറിഞ്ഞതു..



  ആദ്യമായി സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതുന്ന ഗമയില്‍, മണ്ടശിരോമണികളാണെങ്കിലും  ഞങ്ങള്‍ കുറെപ്പേര്‍ അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ പോകുന്ന വഴിയില്‍ നാട്ടുകാരെയൊക്കെ നോക്കി പുഞ്ചിരിച്ചു ,നെഞ്ചു വിരിച്ചു ഒടുവില്‍ സ്കൂളിലെത്തി..അവിടെ ചെന്നു നോക്കിയപ്പോള്‍ വലിയ ക്ലാസ്സിലെ രണ്ടു ചേട്ടന്മാര്‍ക്കിടയിലായാണു എന്റെ ഇരിപ്പിടം.ബോക്സും മറ്റു സാധന സാമഗ്രികളുമൊക്കെ അതീവ ഭവ്യതയോടെ ഒതുക്കി വെച്ചു  അവരോടുള്ള ബഹുമാനം രേഖപ്പെടുത്തി, ബെല്ലടിച്ച വഴി ഞാന്‍ ചോദ്യപേപ്പര്‍ വായനയിലേക്ക് കടന്നു.കടുകട്ടി ചോദ്യങ്ങളൊക്കെ ഓടിച്ചാടിക്കടന്നു ഒടുവില്‍ ചിരപുരാതന ചോദ്യമായ ചേരും പടി ചേര്‍ക്കുക എന്ന സംഭവത്തിലെത്തി..അവിടെ ദേ കിടക്കുന്നു എന്റെ ഡാന്റെ..!!തടിയന്‍ പുസ്തകം നോക്കി പഠിച്ച വിരലിലെണ്ണാവുന്ന ചോദ്യങ്ങളില്‍ ഒരാളാണു ചേരും പടി ചേരാന്‍ കാത്തു കിടക്കുന്നതു...“ഡാന്റെ ഡിവൈന്‍ കോമഡി” എന്നു കണ്ടു പേരിലെ രസമോര്‍ത്തു അഞ്ചാറു വട്ടം ഉരുവിട്ടു വന്നതിനു ഫലമുണ്ടായല്ലോ എന്നാശ്വസിച്ചു ചുറ്റും നോക്കിയപ്പോഴാണു,അടുത്തിരിക്കുന്ന ചേട്ടന്മാരുടെ  ഓരോ ചെയ്തികള്‍ കണ്ണില്‍പ്പെട്ടതു.പരസ്പരമുള്ള അലസമായ കണ്ണേറുകള്‍,ആംഗ്യവിക്ഷേപങ്ങള്‍ എന്നിങ്ങനെ പോകുന്നു കലാപരിപാടികള്‍.തൊട്ടു മുന്നിലെ ചുവരിലെന്തോ സിനിമ കളിക്കുന്നതു പോലെ അതിലൊരാള്‍ ഭൂരിഭാഗം സമയവും അതീവ താല്പര്യത്തോടെ ചുവരിലോട്ടു നോക്കിയിരിക്കുന്നു..ഇടയ്ക്കു സിനിമയില്‍ ബ്രേക്ക് വന്നാലെന്ന പോലെ ഒരു മുഷിച്ചിലോടെ രണ്ടു വരി കുറിക്കും..വീണ്ടുമൊരു കോട്ടുവായുടെ അകമ്പടിയോടെ പരസ്പരമുള്ള കടാക്ഷമാലകളാരംഭിക്കും..ശബ്ദമുണ്ടാക്കാതെ ഉത്തരങ്ങള്‍ക്കായി കണ്ണുകളാല്‍ പരസ്പരം ചോദ്യങ്ങളുന്നയിക്കും..യുദ്ധഭൂമിയില്‍ നിരായുധരായി നില്‍ക്കുന്ന ആ പോരാളി ചേട്ടന്മാരുടെ നിസംഗതാ മനോഭാവം കണ്ടു കണ്മിഴിച്ച എന്റെ മുഖഭാവം കണ്ടിട്ടു ഒരു നേരമ്പോക്ക് തോന്നിയിട്ടാണോ എന്നറിയില്ല,അതോ അണ്ണാന്‍ കുഞ്ഞിനും തന്നാലായാത് എന്ന പ്രമാണത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണോ എന്തോ അതിലൊരാള്‍ അദ്ദേഹത്തിന്റെ ചോദ്യപ്പേപ്പര്‍ എനിക്കു നേരെ നീട്ടി ,ഇതിന്റെയുത്തരം അറിയാമോ എന്ന മട്ടിലൊരു ഗൌരവ ഭാവം മുഖത്തണിഞ്ഞു..



  ‘എന്റെ ചേട്ടന്മാരെ എന്റെ മുഖം കണ്ടാല്‍ അതി ഭയങ്കര ബുദ്ധിയാണെന്നു തോന്നുമെന്നെയുള്ളൂ..അത്രയ്ക്കൊന്നും..’എന്നൊരു ദയനീയ ഭാവം മുഖത്ത് തേച്ചു പിടിപ്പിച്ചു ഒരൊട്ടകപക്ഷി സ്റ്റൈലില്‍ ഞാന്‍ മുഖം ചോദ്യപ്പേപ്പറിലേക്ക് ആവുന്നത്ര പൂഴ്ത്തി സ്വയം സമാധാനിപ്പിച്ചു..ഇതാണു മുഖത്തൊരു ബുജി ലുക്കു വന്നാലുള്ള കുഴപ്പം..ഇനിയിവര്‍ക്കൊക്കെ ഉത്തരം പറഞ്ഞു കൊടുത്തു അവസാനം എന്റെയുത്തരം ആരെഴുതും എന്ന ടെന്‍ഷനില്‍ പിന്നെയവരുടെ ഭാഗത്തേക്കു ഒളികണ്ണിട്ടു നോക്കാന്‍ കൂടി ഞാന്‍ ധൈര്യം കാണിച്ചില്ല.


  അങ്ങനെ ഒട്ടകപ്പക്ഷി നയത്തില്‍ ചോദ്യപ്പേപ്പര്‍ സസൂക്ഷ്മം പരിശോധിച്ചു വരുന്ന വഴിക്കാണു  ഒരു ചോദ്യം എന്നെ അത്ഭുതപരതന്ത്രയാക്കി കളഞ്ഞതു..കരിമ്പൂച്ചയെന്നാലെന്തു..??അതായിരുന്നു ആ ഭീകരന്‍ ചോദ്യം..അത്രയും നേരം കടുകട്ടി ചോദ്യങ്ങളിട്ട ചോദ്യകര്‍ത്താവിനോട് അമര്‍ഷം പ്രകടിപ്പിച്ച ഞാന്‍ ഒരു നിമിഷം അയ്യേ എന്നായി..ചെറുതാണെന്നു വെച്ചു ഞങ്ങളെയിങ്ങനെ കൊച്ചാക്കണമായിരുന്നോ..കറുത്ത പൂച്ചയെന്താണെന്നു ഈ ഭൂലോകത്തു അറിയാത്തതായി ഏതു മനുഷ്യക്കുഞ്ഞുണ്ടു..എന്തായാലും സമീപവാസികളായ ആ രണ്ടു ചേട്ടന്മാര്‍ കാണാതെ ഞാനാ ചോദ്യം പൊത്തിപ്പിടിച്ചു..ഇത്രയും സില്ലി ചോദ്യങ്ങള്‍ക്കാണു ഞാന്‍ ഉത്തരമെഴുതുന്നതെന്നറിഞ്ഞാല്‍ അവരെന്തു കരുതും..എന്റെ ബുജി ഇമേജിനു കോട്ടം വരില്ലേ..


  എന്തായാലും ആകപ്പാ‍ടെയറിയുന്നയൊരു ചോദ്യം..മൂന്നു മാര്‍ക്കു വെറുതേ കിട്ടുമെങ്കില്‍ ഞാനായിട്ടെന്തിനു കളയണം..കറുത്ത പൂച്ചയുടെ ഓരോ സവിശേഷതയും അക്കമിട്ടെഴുതിയാലേ മാര്‍ക്കു മൂന്നും ഇങ്ങോട്ടു പോരൂ..അതിനായി മനസ്സിലേക്കു ഞാനൊരു  ഭീകരന്‍ കരിമ്പൂച്ചയെ കണ്ണുമടച്ചു ആവാഹിച്ചു..അതിന്റെ കണ്ണുകളവിടെയിരുന്നു തിളങ്ങി..!കറുത്തു മിനുത്ത ദേഹം പളാപളാ മിനുങ്ങി..!!.ഒടുവിലൊട്ടുമിണക്കമില്ലാതെ കാട്ടുപൂച്ചയുടെ മട്ടും ഭാവമുമായി മനസ്സില്‍ നിന്നു മാഞ്ഞു പോകുന്ന വരെ ഞാനതിന്റെ പ്രത്യേകതകളായ കറുപ്പു നിറത്തെ പറ്റിയും,ഇരുട്ടത്ത് മിന്നുന്ന കണ്ണുകളെ പറ്റിയും,അധികമിണങ്ങാത്ത സ്വഭാവത്തെ പറ്റിയും ഘോരഘോരം എഴുതി നിറച്ചു..ഒടുവിലൊരു ചോദ്യമെങ്കിലും നന്നായിയെഴുതിയ സംതൃപ്തിയോടെ ഉത്തരപേപ്പര്‍ കൈമാറി, വീട്ടിലെത്തിയ ഞാന്‍ എഴുതിയ ചോദ്യങ്ങളുടെ കണക്കെടുപ്പില്‍ അലസമായി കരിമ്പൂച്ചയുടെ സവിശേഷതകളും നിരത്തി..കഷ്ടമെന്നല്ലാതെ എന്തു പറയാന്‍..അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ പ്രതീക്ഷിച്ചയെന്നെ എതിരേറ്റത് ആരോഹണാവരോഹണത്തില്‍ ഉയര്‍ന്നുപൊങ്ങിയ  പൊട്ടിച്ചിരിയലകളാണു..ചിരിക്കിടയില്‍ സദാ ജാഗരൂകരായി V.I.P കളെ പൊന്നു പോലെ പരിരക്ഷിക്കുന്ന കരിമ്പൂച്ചക്കണ്ണുകളുടെ മഹത്വം അമ്മ മനസ്സിലാക്കി തന്നു...


.   അതിനു ശേഷം ടിവിയില്‍ ഈ ജാഗരൂക കറുപ്പു വേഷധാരികള്‍  പ്രത്യക്ഷപ്പെട്ടാല്‍,അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കറുപ്പും വെളുപ്പും പൂച്ച പ്രസ്താവന കേള്‍ക്കാനിടയായാല്‍ അങ്ങനെ എപ്പോഴൊക്കെ ഒരു കറുമ്പന്‍ പൂച്ച കുറുകെ ചാടിക്കടന്നു വരുന്നോ അപ്പോഴൊക്കെ  എവിടെ നിന്നാണെന്നറിയില്ല എല്ലാവരിലും ആ പഴയ ചിരിയലകള്‍ ആര്‍ത്തലച്ചോടിയെത്തും..വീണ്ടും വീണ്ടുമെന്നെ ആ പഴയ സ്കൂള്‍ക്കുട്ടിയുടെ ചമ്മലിലേക്കു തിരിച്ചു കൊണ്ടു പോവാന്‍...

9/08/2009

...

ഇനിയെത്ര നേരം കഴിയും എന്നെയൊന്നു വിളിക്കാന്‍?തൊട്ടടുത്തിരിക്കുന്ന ഒന്നു രണ്ടു ചേച്ചിമാരെയും,ഡോക്ടറുടെ റൂമിന്റെ ഡോറില്‍ പിടിച്ചു അകത്തോട്ട് കയറാന്‍ വെമ്പി നില്‍ക്കുന്ന അമ്മൂമ്മയെയും കൂട്ടി ചേര്‍ത്തു കണക്കെടുത്താല്‍ ഒരര മണിക്കൂറെങ്കിലുമെടുക്കും.അതു വരെ നോക്കിയിരിക്കാന്‍ ഇളം പിങ്ക് സാരിയില്‍ ഓടി മറയുന്ന സിസ്റ്റര്‍മാരുണ്ടു‍,അല്ലെങ്കില്‍ വിഷാദ ഛായയില്‍ അടിവെച്ച് ഇടനാഴിയിലൂടെ നീങ്ങുന്ന ഏതോ ഒരാള്‍‍,ഫ്ലാസ്കും സഞ്ചിയുമായി കാത്തിരിക്കുന്നവരുടെയടുത്തേക്ക് ഓടുന്നവര്‍,ഇടയ്ക്കിടെ ആളൊഴിഞ്ഞും നിറഞ്ഞും വന്നു പോവുന്ന വീല്‍ ചെയറുകള്‍.കാഴ്ചകള്‍ക്കൊരു പഞ്ഞവുമില്ല...

സ്വാശ്രയ ബോധത്തോടെ ഇങ്ങനെയൊറ്റയ്ക്കിരിക്കാനും ഒരു രസം.ഒരാശുപത്രിയില്‍ ഒറ്റയ്ക്ക് ചെന്നു കാര്‍ഡെടുത്ത് , ഒരു രക്ഷാധികാരി കൂടെയില്ലാതെ, എല്ലാ നിര്‍ദ്ദേശങ്ങളും എന്നോടു മാത്രം വിളമ്പിക്കോളൂ എന്ന മട്ടില്‍ ഡോക്ടറുടെ മുന്നിലിലിതാദ്യം.ഇതിനു മുന്‍പെല്ലാം ഒന്നുകില്‍ അച്ഛന്‍, ഹോസ്റ്റലിലാണെങ്കില്‍ കൂട്ടുകാരികളിലൊരാള്‍.ഈ ഡോക്ടര്‍മാരാണെങ്കിലോ വന്നവരില്‍ പ്രധാനിയായ രോഗിയെ പരിഗണിക്കാതെ എല്ലാ കഥകളും ചോദിച്ചറിഞ്ഞു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഭദ്രമായി പൊതിഞ്ഞു കെട്ടി ഒപ്പമുള്ളവര്‍ക്കു കൊടുത്തു വിടും.രോഗിയെ ശുശ്രൂഷിച്ചു ശരിപ്പെടുത്താന്‍..ഇന്നത് നടപ്പില്ല.

ഒരു സാദാ ഉറക്കം തൂങ്ങിപ്പനിയെ പന്നിപ്പനിയുടെ പേരും പറഞ്ഞു പേടിപ്പിച്ചത് അമ്മയല്ലേ.ക്ലാസ്സ് കഴിഞ്ഞ് ക്ഷീണം കൂടിയപ്പോള്‍ ഇപ്പോള്‍ തന്നെ പോയേക്കാം എന്നൊരു തോന്നല്‍..അകമ്പടിയായിട്ട് ‘ഒറ്റയ്ക്ക് പോവാനാരു പറഞ്ഞു.?എന്നോട് പറഞ്ഞാല്‍ ഞാന്‍ സ്കൂളില്‍ നിന്നും നിന്റൊപ്പം വരുമായിരുന്നില്ലേ..? എന്നൊക്കെയുള്ള അമ്മയുടെ മൊബൈലിലൂടെയുള്ള ശാസന നേരത്തെ പ്രതീക്ഷിച്ചതാണു..

ടണ്‍ കണക്കിനു സ്നേഹത്തോടൊപ്പം ഉത്കണ്ഠ,ആധി,ടെന്‍ഷന്‍ ഇമ്മാതിരി സാധങ്ങളും സമാസമം ചേര്‍ത്താണെന്നു തോന്നുന്നു ഈ അമ്മമാരെ ദൈവം സൃഷ്ടിച്ചെടുത്തത്.ഇതെത്രാമത്തെ പ്രാവശ്യമാണു എത്തിയോ എന്നും ചോദിച്ചു വിളിക്കുന്നതു?ഞാനെന്താ കൊച്ചു കുട്ടിയാണോയെന്നുള്ള ചോദ്യത്തിനുത്തരം നീയൊരമ്മയായാലേ അതു മനസ്സിലാവൂ എന്ന ഉത്തരത്തിലൊതുക്കിക്കളയും..

കെട്ടാന്‍ പോവുന്നയൊരു കൂട്ടുകാരി ചെറുക്കനോട് ബൈക്കില്‍ പാഞ്ഞു പോകുന്നതിനു തുടങ്ങി തൊട്ടതിനും പിടിച്ചതിനുമൊക്കെ ‘സൂക്ഷിക്കണേ’ എന്നു മൊബൈലിലൂടെ ആധി പിടിച്ചു കിളിമൊഴിയായി പറഞ്ഞു തുടങ്ങിയപ്പോള്‍ മനസ്സിലായി..ഇതും അമ്മമനസ്സിന്റെ മറ്റൊരു വകഭേദം..

ഇനി കുറച്ചു നേരം പനിയോട് തന്നെ കൂട്ടു കൂടി കണ്ണടച്ചിരിക്കാമെന്നു കരുതുമ്പോഴാണു മുന്നിലിരുന്നു മൊബൈലും പിടിച്ചു ചിണുങ്ങുന്നു ഒരു ബേബി ശ്യാമിലി സ്റ്റൈല്‍ കുഞ്ഞിത്തല..മൊബൈലും പിടിച്ച് മമ്മായെന്നൊക്കെ പറഞ്ഞു പരിഭവം പറഞ്ഞ് സീറ്റിലിരുന്നു ആകപ്പാടെ ഞെളിപിരി കൊള്ളുകയാണു കക്ഷി.വിളി കഴിഞ്ഞെണീറ്റപ്പോള്‍ കണ്ടു, പിറകില്‍ കെട്ടൊക്കെയുള്ള ഒരു കുഞ്ഞു കറുത്ത ഗൌണ്‍ പോലത്തെ ഡ്രസ്സൊക്കെയിട്ടു ഒരു കുഞ്ഞുസുന്ദരി.മുടിക്കെട്ടും ,കണ്ണും ഒക്കെയായി എവിടെയെക്കെയോ ഒരു ബേബി ശ്യാമിലി ഒളിച്ചിരിക്കുന്നുണ്ടു.നാലഞ്ചു പേര്‍ കൂടി ഇംഗ്ലീഷിലെന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുകയാണു കക്ഷിയെ.വെക്കേഷനു വന്ന ഏതോ ഒരു എന്‍.ആര്‍.ഐ കുഞ്ഞാവും..നാട്ടില്‍ അമ്മ വന്നു കാണില്ലായിരിക്കുമെന്നൊക്കെ ഊഹാപോഹം നടത്തി.

കൂടെയുള്ള അപ്പൂപ്പനാണു സമാധാനിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍.അവളുടെ കണ്ണുകളില്‍ നോക്കി മുതിര്‍ന്ന ഒരു വ്യക്തിയോടെന്ന മട്ടില്‍ ബ്രേവ് ഗേള്‍ ആകാന്‍ പറയുന്നുണ്ടു..കരച്ചിലും,നിസ്സഹായാവസ്ഥയും നിറഞ്ഞു നില്‍ക്കുന്ന ആ കുഞ്ഞു മുഖത്തോട് സംസാരിക്കുന്ന അപ്പൂപ്പന്റെ രീതി എനിക്കിഷ്ടമായി.വെറും ആശ്വാസ വാക്കുകളോ, കൊഞ്ചിക്കലോ ആ കുട്ടിക്കിപ്പോള്‍ ഇഷ്ടമാവുമെന്നു തോന്നുന്നില്ല.എന്തോ ചെവിയില്‍ നിന്നെടുത്തു കളയുന്ന പോലെ കാട്ടി നിസാരമായ എന്തോ ഓപ്പറേഷന്‍ എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ കൂടുതല്‍ ഊഹിക്കല്‍ നിര്‍ത്തി.കൂടെയുള്ളയൊരാള്‍..ചിലപ്പോള്‍ അച്ഛനാവും.അവളെ എടുത്തുയര്‍ത്തി സന്തോഷിപ്പിക്കുകയാണു.താഴെ നിന്നു അവളുടെ പ്രായത്തിലുള്ള മറ്റൊരു ആണ്‍കുട്ടി അവളോട് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു.അവളെ കൈകാര്യം ചെയ്യാന്‍ നല്ല പാടാണെന്നു അപ്പൂപ്പന്‍ മലയാളത്തില്‍ ആരോടോ പറയുന്നത് കേട്ടപ്പോള്‍ ഇതു പോലൊരു കുടുംബചിത്രം എനിക്കൊരുപാട് പരിചയമുള്ളതാണല്ലോയെന്നു തോന്നി..ഒരമ്മയുടെ കുറവ് മാത്രമുണ്ടിവിടെ..

അന്നു ഒരഞ്ചാം ക്ലാസ്സുകാരിയുടെ കൂടെ മാറാതെ നിന്ന അച്ഛനോടും അമ്മയോടും വല്ലത്തൊരിഷ്ടം തോന്നുന്നു ഇപ്പോള്‍.ഇല്ലാത്ത നിറങ്ങള്‍ കാട്ടി പറ്റിച്ച കണ്ണില്‍ ഒറ്റ ദിവസം കൊണ്ടു ഇരുട്ട് നിറഞ്ഞപ്പോള്‍ ആശുപത്രിയിലെത്തിയ അവള്‍ക്കു മുന്നില്‍ റെറ്റിന ഡിറ്റാച്ച്മെന്റ് എന്നൊക്കെ പറഞ്ഞു ,ഡോക്ടര്‍മാര്‍ ഏതൊക്കെയോ വട്ടങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തി കാഴ്ചയളന്നു നോക്കുമ്പോള്‍ പതറി നില്‍ക്കുന്ന അച്ഛന്റെ മുഖം.‘ഒരുറുമ്പിന്റെ വേദനയുള്ള കുഞ്ഞോപ്പറേഷന്‍ മോളെ’ എന്നു പറയുമ്പോള്‍ നീണ്ടു കിട്ടാന്‍ പോകുന്ന വെക്കേഷന്‍ കണക്കു കൂട്ടി ആഹ്ലാദിച്ചു നില്‍ക്കുന്നയവളെ, ഇതു പോലെ ആയച്ഛനും എടുത്തുയര്‍ത്തി നടന്നിരുന്നു.ഇഷ്ടം പോലെ ഐസ്ക്രീം വാങ്ങിത്തന്നു..വഴിയരികിലെ കടയില്‍ നിന്നു വാങ്ങിത്തന്ന വളകള്‍ ..രണ്ടു വശം പകുത്തു മുടി കെട്ടിയിടാന്‍ ഉള്ളില്‍ കുഞ്ഞു മണികള്‍ നിറച്ച മിഠായി റിബ്ബണുകള്‍..ഇത്രേം സ്നേഹം ഇവരൊക്കെ എവിടെ ഒളിപ്പിച്ചു വെച്ചേക്കായിരുന്നു എന്നന്തിച്ചു പോയ കുഞ്ഞിക്കണ്ണുകള്‍ നല്ലയോര്‍മ്മയുണ്ടിപ്പോള്‍..

ഉറക്കം വരാതെ കിടന്ന ഓപ്പറേഷന്റെ തലേന്നു ഒരു പാട്ടു പാടമ്മേയെന്നു പറഞ്ഞപ്പോള്‍ ഓമനത്തിങ്കള്‍ കിടാവു പാടിയൊടുക്കമമ്മ കരഞ്ഞത്..ഞാന്‍ മരിച്ചു പോയേക്കുമോ എന്നു ചോദിച്ചു കെട്ടിപ്പിടിച്ചുറങ്ങിയതു..പിറ്റേന്നു പച്ചയുടുപ്പിട്ടു ഒരു സ്വപ്നവും കാണാതെ കുറേ ദിവസം ഉറങ്ങിപ്പോയതു.. വേദനയ്ക്കും നിളവിളിക്കുമിടയില്‍ തൊട്ടപ്പുറത്തെ ആന്റി കയ്യില്‍ വെയ്ക്കാന്‍ ഉണ്ണിയേശുവിനെയും മാതാവിനെയും തന്നത്.മുടിയിലെ കട്ട പിടിച്ച ചോര കാരണം നീളന്‍ മുടി വെട്ടിക്കളഞ്ഞു മൊട്ടയായതു..ഉള്ളിലെ കുഞ്ഞുമണികള്‍ കിലുക്കി മിഠായി റിബ്ബണുകള്‍ അനിയത്തിയുടെ തലയിലിരുന്നു ചിരിച്ചത്.. കരുണാനിധി സ്റ്റൈലില്‍ കറുത്ത ഗ്ലാസ്സ് വെച്ചു ഓണം വെക്കേഷന്‍ വരെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ നടന്നത്..എല്ലാ ദു:ശാഠ്യങ്ങള്‍ക്കിടയിലും എന്നെയൊരിക്കല്‍ പോലും കരയിക്കാതെ വാത്സല്യത്തിനു അതിരില്ലെന്നു കാട്ടിത്തന്നത്..എണ്ണമില്ലാത്ത കഥ പറഞ്ഞു തന്നെന്നെ ചിരിപ്പിച്ചത്..ഓണത്തിനു വന്നപ്പോള്‍ ജനാലക്കരികിലെ വികൃതിപ്പെണ്‍കുട്ടി ടോട്ടോച്ചാനെ ‘സ്നേഹപൂര്‍വ്വം നീനുക്കുട്ടനു അച്ഛന്‍ ’ എന്നെഴുതി അച്ഛന്റെ വകയായി അമ്മ സമ്മാനിച്ചതു..ഇങ്ങനെയെത്രയെത്ര ഓര്‍മ്മകളാണിപ്പോഴുമെനിക്കു കെട്ടിപ്പിടിച്ചോമനിക്കാന്‍..അതില്‍ ടോട്ടോച്ചാന്‍ മാത്രം ആരോയെടുത്തു കൊണ്ടു പോയി നഷ്ടപ്പെട്ടു.അമ്മയുടെ വടിവൊത്ത കൈയക്ഷരങ്ങളില്‍ എനിക്കുള്ള സ്നേഹം നിറച്ച അച്ഛന്റെ വാക്കുകളുമായി ആരുടെയെങ്കിലും ബുക്ക് ഷെല്‍ഫില്‍ അതിപ്പോഴും കാണും..

ശ്യാമിലിക്കുട്ടിയിപ്പോള്‍ അവരുടെയിടയില്‍ നിന്നൊക്കെ മാറി ആശുപത്രിയിലെ നീളന്‍ ജനാലയിലൂടെ കൌതുകത്തോടെ ആദ്യമായെന്നോണം മഴ കാണുകയാണു..ചിലപ്പോള്‍ അവള്‍ താമസിക്കുന്നിടത്തു മഴയുണ്ടാവാറില്ലായിരിക്കും.. ഈ മഴ പോലെ എത്രയെത്ര സ്നേഹങ്ങളാണെന്നോ നിന്നെ പൊതിയാനായി കാത്തു നില്‍ക്കുന്നത്..അത്രയും നനവോടെ,അലിവോടെ നിന്റെ മനസ്സിലേക്ക് പെയ്ത് എപ്പോഴുമുണ്ടു കൂടെയെന്നോര്‍മിപ്പിക്കാന്‍..പറഞ്ഞു തീരാത്ത ഇങ്ങനെയൊരുപാട് കാര്യങ്ങള്‍ അവളോട് പറയണമെന്നുന്നുണ്ടായിരുന്നു..അപ്പോഴേക്കും സിസ്റ്ററിന്റെ പേരു വിളിയിലെ അക്ഷമ തിരിച്ചറിഞ്ഞ് എനിക്കെഴുന്നേല്‍ക്കാന്‍ സമയമായിരുന്നു ..